“സംഗതി ശരിയാണല്ലോ…!” ഉണ്ടിയും ഓര്‍ത്തു.
“ഞാനീ കെട്ട് നിലത്തിട്ടിട്ട്, ഉണ്ടിക്ക് ഏറ്റിത്തന്നാലോ?”
“അപ്പോള്‍പിന്നെ ഉണ്ടന്റെ വിറകിന്‍കെട്ട് ആരേറ്റിത്തരും!?”
പെട്ടെന്നാണ് തീര്‍ത്തും അപരിചിതമായൊരു ശബ്ദത്തില്‍; അതിലേറെ അപരിചിതമായൊരു ചോദ്യം ഇരുവരും കേട്ടത്.
“ഇതിലാരാ ഉണ്ടന്‍? ആരാ ഉണ്ടി…? രണ്ടുപേരും ഉണ്ടപോലുണ്ടല്ലോ…!”
“ഞാന്‍ ഉണ്ടി. ഈ രണ്ടുണ്ടയായി നില്‍ക്കുന്നത് ഉണ്ടന്‍” എന്ന് പറഞ്ഞ്, ഉണ്ടി മുഖത്തു നോക്കിയപ്പോള്‍, ചിത്രക്കഥകളില്‍മാത്രം കണ്ടുവരുന്ന പുലിയാണ് മുന്നില്‍! പുള്ളിപ്പുലിയാണ് ഉണ്ടനേതെന്നും ഉണ്ടി ഏതെന്നും ചോദിച്ചത്.!
“ഇതെവടയ്ക്കാ ഈ വിറകുംകൊണ്ട്?”
“വീട്ടിലേക്ക്.” ഉണ്ടന്‍ പറഞ്ഞു.
“ആരോട് പറഞ്ഞിട്ടാ വിറകെടുത്തത്?”
“നാലുകെട്ടിലെ കരയുന്ന ഓപ്പോള്‍ പറഞ്ഞു, നെയ്യപ്പമുണ്ടാക്കാനുള്ള വിറക് ഞങ്ങളന്നെ സംഘടിപ്പിക്കണമെന്ന്.”
“ഇത് നാലുകെട്ടിന്റെ വിറകുപുരയോ നെടുമ്പുരയോ അല്ല. ഇതെന്റെ കാടാണ്. എന്നോട് ചോദിക്കാതെ വിറകെടുക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു?”
ഉണ്ടി പറഞ്ഞു.
“ഞങ്ങള്‍ ഉപ്പുമാത്രം മരപ്പൊത്തില്‍വെച്ച് വിറകുപെറുക്കുകയായിരുന്നു. ‘പുലിയച്ചാ പുലിയച്ചാ,’ എന്ന് പലവട്ടം വിളിച്ചിട്ടും കാണാതിരുന്നപ്പൊ, വിറക് വെറുതെ പെറുക്കി എന്നുമാത്രം. വിറക് വെറുതെ പെറുക്കിയപ്പോള്‍ വെറുതെ കെട്ടാക്കി എന്നുമാത്രം. വെറുതെ കെട്ടാക്കിയപ്പോള്‍ അതിലൊരു കെട്ട് വെറുതെ ഉണ്ടന്‍ ഏറ്റി നിന്നൂന്ന് മാത്രം. പുലിയച്ചാ, ഞങ്ങള്‍ അങ്ങയുടെ കാട്ടിലെ ഈ രണ്ട് വിറകിന്‍കെട്ട് എടുത്തോട്ടേ..?”
“എടുക്കുന്നതില്‍ വിരോധമില്ല. ഇതിനിടയ്ക്ക് എന്തോ അപ്പമുണ്ടാക്കുന്ന കാര്യം ആരോ പറഞ്ഞപോലെ തോന്നി എനിക്ക്. എന്തിനാ ഈ വിറക്?”
“നെയ്യപ്പമുണ്ടാക്കാന്‍.”
“ശരി. നിങ്ങളുണ്ടാക്കുന്ന നെയ്യപ്പത്തില്‍ നൂറെണ്ണം എനിക്കു തരാമെങ്കില്‍ നിങ്ങള്‍ക്ക് വിറക് എടുക്കാം. ഞാന്‍ ഈ കെട്ട്, ഒറ്റ ഉണ്ടയായി നില്‍ക്കുന്ന ഉണ്ടിക്ക് ഏറ്റിത്തരികയും ചെയ്യാം.”
അങ്ങനെ പുലിയച്ചന്‍, രണ്ടാമത്തെ വിറകിന്‍കെട്ട് ഉണ്ടിക്ക് ഏറ്റിക്കൊടുത്തു.