അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ശ്രീലതികകൾ തളിരണിഞ്ഞുലയവേ വാ കിളിമകളേ… തേൻ കുളിർമൊഴിയേ…
April 3, 2024 117 No Comments

സുഖമോ ദേവി: വേണു നാഗവള്ളി – 1986
രചന – ഓ.എൻ.വി. കുറുപ്പ്
സംഗീതം – രവീന്ദ്രൻ
പാടിയത് – യേശുദാസ്

‘സുഖമോ ദേവി’ എന്ന ചിത്രത്തിൽ, ആരും ശ്രദ്ധിക്കാത്തൊരു ഒഴിഞ്ഞ വേദിയിലേയ്ക്ക് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി; അവരുടെ മനസ്സുണർത്തി, അവരെ ആ സ്റ്റേജിലെ പാട്ടിലെത്തിക്കുന്നതാണ് സീൻ.
‘ശ്രീലതികകൾ’ എന്ന പാട്ടിന്റെ ഹമ്മിങ്ങോടെ ഈ സീൻ തുടക്കം. എങ്ങനെ ശ്രദ്ധിക്കാതിരിക്കും രവീന്ദ്രൻ ഒരുക്കിയ പാട്ടിലെ, യേശുദാസിന്റെ ഈ ഹമ്മിങ്ങ് വോയ്സ് !

രവീന്ദ്രൻമാഷുടെ വാക്കുകൾതന്നെ ശ്രദ്ധിക്കാം.
“നമ്മുടെ അബോധത്തിൽ പതിഞ്ഞ ഒരു ഈണംപിടിച്ച് തുടങ്ങുന്ന പാട്ടുകൾ ജനം പെട്ടെന്ന് സ്വീകരിക്കും. ‘മാനസസഞ്ചരരേ…’ പിടിച്ച് ചെയ്ത ‘ആത്മവിദ്യാലയമേ’ പോലെ…”
രവീന്ദ്രൻ മാഷ്, ഉദാഹരങ്ങളോടെ ആ സരസസംഭാഷണം തുടർന്നു.
“പാട്ട് ആദ്യകേൾവിയിൽത്തന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റാനും; പാട്ട് ഹിറ്റാക്കാനും ഞാൻ ഇങ്ങനെയുള്ള ചില, തെറ്റല്ലാത്ത കുറുക്കുവഴികളൊക്കെ ചെയ്യാറുണ്ട്. അതിലൊന്നാണ് ‘ശ്രീലതികകൾ’ എന്ന പാട്ട്. ഇതിന്റെ, ‘ശ്രീലതികകൾ തളിരണിഞ്ഞുലയവേ…’ എന്ന വരി സത്യത്തിൽ മറ്റൊരു ട്യൂൺ പിടിച്ച് തുടങ്ങിയതാണ്. മറ്റൊന്നുമല്ല; ആകാശവാണിയുടെ സിഗ്നേച്ചർ ട്യൂൺ. ”

അതായത്, കാലത്ത്, റേഡിയോയിൽ, പ്രക്ഷേപണം തുടങ്ങുന്നതിന് മുൻപുള്ള, ആ കൂക്കലിന് ശേഷം കേൾക്കുന്ന, ആ ഈണംതന്നെയാണ് ‘ശ്രീലതികകൾ’ എന്ന എന്റെ പാട്ടിന്റെ ആദ്യത്തെ വരി. ഈ ട്യൂൺ കേട്ടാൽ കേരളത്തിലെ എല്ലാ വീടും ഉണരുകയായി. ഈ ട്യൂണുള്ള പാട്ടോടെ ‘സുഖമോ ദേവി’ എന്ന സിനിമയും ഉണരുകയായി.
1936 – മുതൽ എല്ലാ മലയാളിയും കേൾക്കുന്ന ട്യൂണാണിത്. റേഡിയോ പ്രക്ഷേപണത്തെ “ആകാശവാണി” എന്ന് ആദ്യം വിശേഷിപ്പിച്ചത് രവീന്ദ്രനാഥടാഗോർ ആണ്. നാസിഭീകരതയിൽനിന്നും രക്ഷതേടി ഇന്ത്യയിലെത്തിയ ചെക്കോസ്ളോവാക്യക്കാരനായ ജൂത അഭയാർത്ഥി, ‘വാൾട്ടർ കൗഫ്മാൻ’ ചിട്ടപ്പെടുത്തിയ ആകാശവാണി സിഗ്നേച്ചർ ട്യൂണിന്റെ ആ ഈണം രവീന്ദ്രന്റെ കയ്യിലൂടെ ആവർത്തിച്ചപ്പോൾ, ഓ.എൻ.വി. കനകലിപികളിലെഴുതിയ കവിതയിൽ പറഞ്ഞതുപോലെത്തന്നെ, അത് , ഏഴ് പൊൻതിരികൾ പൂത്തുനിൽക്കുന്ന ദീപമായി മാറി! മലയസാനുവിലെ നിറനിലാവായി മാറി! ഏഴുസാഗരങ്ങളും ഏറ്റുപാടുന്ന രാഗമായിമാറി. യേശുദാസിന്റെ ശബ്ദഭംഗിയെ വാരിപ്പുണരാൻ ഭാഗ്യം ലഭിച്ച ഈ പാട്ട്, എന്നും കത്തിജ്വലിച്ചുനിൽക്കുന്ന നിലവിളക്കുതന്നെ.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.